പെണ്‍കുട്ടി വഞ്ചിച്ചതിലുള്ള അടങ്ങാത്ത പക; യുവാവിന്‍റെ ക്രൂരതയില്‍ വെന്തുമരിച്ചത് ഏഴ് നിരപരാധികള്‍

ഇന്‍ഡോര്‍: ഒരു പെണ്‍കുട്ടി വഞ്ചിച്ചതിലുള്ള യുവാവിന്‍റെ പകയില്‍ വെന്തമര്‍ന്നത് നിരപരധികളായ ഏഴ് പേരുടെ ജീവന്‍.
ഇന്‍ഡോറിലുണ്ടായ ദുരന്തം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തമെന്ന് ആദ്യം വിലയിരുത്തിയ അപകടത്തിന്‍റെ അന്വേഷണം അവസാനിച്ചത് ഒരു ശുഭം ദീക്ഷിത് (സഞ്ജയ് ദീക്ഷിത് - 27) എന്ന യുവാവിന്‍റെ കടുത്ത പകയുടെ ഞെട്ടിക്കുന്ന കഥകളിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗറിനെ നടുക്കിയ സംഭവമുണ്ടായത്.


റസിഡന്‍ഷ്യല്‍ ഏരിയയിലെ മൂന്ന് നില ഫ്ലാറ്റുകളിലൊന്നിന് തീപിടിക്കുയായിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മൂന്ന് നിലകളിലേക്ക് ആളിപടര്‍ന്ന തീയില്‍ വെന്തമര്‍ന്നത് ഏഴ് പേരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ ഇരകളായി. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു തീപിടിത്തമെന്നതിനാല്‍ ആര്‍ക്കും ഓടി രക്ഷപ്പടാനായില്ല. പുക ശ്വസിച്ച്‌ ശ്വാസം മുട്ടിയും ആഴത്തില്‍ പൊള്ളലേറ്റുമുള്ള മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരിക്കേറ്റ ഒമ്ബത് പേരില്‍ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അപകടത്തിന്‍റെ കാരണം പതിവ് പോലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കരുതിയ പൊലീസിനെ യഥാര്‍ത്ഥ കാരണം ഞെട്ടിച്ചു.
ട്വിസ്റ്റായത് സിസിടിവി കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണം
ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയിലുള്ള സിസിടിവി കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണമാണ് സംഭവത്തില്‍ വലിയ ട്വിസ്റ്റായത്. പുലര്‍ച്ചെ 2.55 ഓടെ ഒരാള്‍ പാര്‍ക്കിംഗ് ഏരിയിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിന്നീട് തീ ആളിപടരുന്നതും കാണാം. സിസിടിവി തകര്‍ക്കാനും ഇയാള്‍ ശ്രമം നടത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവിയില്‍ കണ്ടത് ഉത്തര്‍ പ്രദേശ് സ്വദേശി സഞ്ജയ് ദീക്ഷിത് എന്ന യുവാവാണെന്ന് മനസിലാക്കാനായി.

Post a Comment

Previous Post Next Post