ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു


ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു

വനിത ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ആള്‍ത്തുളയുടെ മൂടി തകര്‍ന്ന് വീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു.

തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി എം മനീഷ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15-ഓടെ ചാത്തന്നൂര്‍ തിരുമുക്ക് എംഇഎസ് എന്‍ജിനിയറിങ് വനിതാ ഹോസ്റ്റലിലാണ് അപകടം.

മേവറം മെഡിസിറ്റി മെഡിക്കല്‍ കോളേജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മനീഷയ്‌ക്കൊപ്പം ആള്‍ത്തുളയിലൂടെ വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്വാതിയില്‍ നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ച ശേഷം ഇരുവരും ആള്‍ത്തുളയുടെ മേല്‍മൂടിക്ക് മുകളിലിരുന്നു. ഇതേ സമയം തന്നെ മേല്‍മൂടി തകര്‍ന്ന് മനീഷയും സ്വാതിയും താഴേക്ക് പതിക്കുകയായിരുന്നു.

ആള്‍ത്തുളയിലേക്ക് വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.

കുറച്ചു സമയത്തിന് ശേഷം സ്വാതി പൈപ്പുകള്‍ക്ക് ഇടയിലൂടെ നുഴഞ്ഞ് കയറി ആള്‍ത്തുളക്ക് താഴെയുള്ള കമ്പി കൊണ്ടുള്ള ചെറിയ വാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിലേക്ക് എത്തുകയായിരുന്നു.

സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ട് മാത്രമാണ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.

മേവറം മെഡിസിറ്റി ആശുപത്രിയിലെ എച്ച് ആര്‍ വിഭാഗം ജീവനക്കാരി ആയിരുന്നു മനീഷ. സഹോദരന്‍ മിഥുന്‍. മന:പൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.


Post a Comment

Previous Post Next Post