കുറ്റ്യാടി: ജില്ലയിലെ പ്രധാനപ്പെട്ട ഒരു ടൗണായി കുറ്റ്യാടി വളർന്ന് വരികയാണ്. അതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കേണ്ടതും ആവശ്യമാണ്. അതിൽ ഒന്നാണ് കുറ്റ്യാടി പൊതുമരാമത്ത് റസ്റ്റ് ഹൗസ് വിപുലീകരണം. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചതാണ് നിലവിലുള്ള കുറ്റ്യാടി പൊതു മരാമത്ത് റസ്റ്റ് ഹൗസ്. പൈതൃക കെട്ടിടമാണ്. ഇടക്കാലത്ത് ചില റിപ്പയർ നടത്തിയത് ഒഴിച്ച് നിർത്തിയാൽ വിപുലീകരണം നടന്നിറ്റില്ല. കുറ്റ്യാടി മേഖലയിൽ ടൂറിസം വളർന്ന് വരികയാണ്. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് കുറ്റ്യാടിയിൽ സർക്കാർ വക താമസ സൗകര്യം ഉണ്ടെങ്കിൽ ഏറെ സൗകര്യമാണ്. എന്നാൽ റസ്റ്റ് ഹൗസ് സൗകര്യം വളരെ പരിമിതമാണ്. ജനപ്രതിനിധികൾ ഇടപെട്ടതിന്റെ ഫലമായി റിപ്പയറിന് മുപ്പത്തെട്ട് ലക്ഷം രൂപ അടുത്ത കാലത്ത് അനുവദിച്ചതായി അറിയുന്നു. പ്രവർത്തി തുടങ്ങാനിരിക്കുന്നു.പൈതൃക കെട്ടിടമായതു കൊണ്ട് നിലവിലുള്ള റസ്റ്റ് ഹൗസ് പുനർ നിർമ്മിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. വിപുലീകരണത്തിന് പുതിയ കെട്ടിടം നിർമ്മിക്കുക എന്നതാണ് പോം വഴി. എന്നാൽ വേണ്ടത്ര സ്ഥലം പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ ഇല്ല. തൊട്ടടുത്ത് ഉള്ള സ്ഥലം റവന്യു വകുപ്പിന്റെ കീഴിലാണ് ഉള്ളത്. അതിൽ നാലര സെന്റ് സ്ഥലം വിട്ടു കിട്ടിയാൽ അവിടെ പുതിയ കെട്ടിടം പണിയാമെന്ന് പൊതു മരാമത്ത് വകുപ്പ് താൽപര്യപ്പെടുന്നു. അതിനായുള്ള അപേക്ഷ ജില്ലാ കലക്ടർക്ക് സമർപ്പിച്ചതായി അറിയുന്നു. പൊതു മരാമത്ത് - ടൂറിസം - റവന്യൂ - പുരാവസ്തു എന്നീ വകുപ്പുകളുടെ സംയുക്ത ഇടപെടൽ റസ്റ്റ് ഹൗസ് പുനർ നിർമ്മാണത്തിന് ആവശ്യമാണ്. അധികൃതർ മുൻ കൈ എടുത്താൽ പുനർ നിർമ്മാണം സാധ്യമാവും. ഇക്കാര്യത്തിൽ അധികൃതർ മുൻ കൈ എടുക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ നേതൃ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.
കെ.ഹരീന്ദ്രൻ, വി.നാണു,ഒ.വി.ലത്തീഫ്, സി. സുബൈർ,ഷാഹിന ഗഫൂർ, എം.ഷഫീക്,വി.വി. അനസ്,സന്ധ്യ കരണ്ടോട്,പി.പ്രമോദ് കുമാർ,മേനിക്കണ്ടി അബ്ദുല്ല,എൻ.പി. സക്കീർ,വി.കെ.റഫീക്, ടി.എം. നൗഷാദ്, എൻ.കെ.സുരേഷ് ബാബു,അലി കെട്ടിൽ, എന്നിവർ പ്രസംഗിച്ചു.
Post a Comment