ചെറുപുഴ: ഇഞ്ചി വില പതിനായിരം കടന്നതോടെ ആഹ്ലാദത്തിലാണു കർഷകർ. കർണാടകയിൽ പഴയ ഇഞ്ചി വില ചാക്കിന്(60 കിലോഗ്രാം)പതിനായിരം രൂപ കടന്നതിന്റെ ചുവടുപിടിച്ച് വയനാട്ടിലും ഇഞ്ചിവില മികച്ച നിലയിലെത്തി. 7000 രൂപയ്ക്കാണ് ഇപ്പോൾ വയനാട്ടിൽ കച്ചവടം നടക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മേയ് ആദ്യവാരം പഴയിഞ്ചി ചാക്കിന് 10,000 രൂപ വില ലഭിക്കുന്നതെന്നു ലീസ് കർഷകർ പറയുന്നു. ഓഗസ്റ്റിലാണ് ഇഞ്ചിക്കു സാധാരണ വില ഉയരുന്നത്.
എന്നാൽ വിപണിയിൽ ഇഞ്ചി ആവശ്യത്തിനു ലഭ്യമല്ലാതായതാണ് വിലയിലെ കുതിപ്പിനു പിന്നിൽ. കർണാടകയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഏക്കർകണക്കിന് ഇഞ്ചി നശിച്ചതും വിളവെടുപ്പ് നേരത്തേ നടന്നതും മുൻവർഷങ്ങളിലെ വിലക്കുറവും ഇഞ്ചിയുടെ ലഭ്യത കുറച്ചു.
വില കുത്തനെ ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷം നട്ട ഇഞ്ചി വിളവെടുക്കാൻ ബാക്കിയുള്ളവർക്കു മാത്രമാണു നേട്ടം. പുതിയ കൃഷിക്കുള്ള പണം കണ്ടെത്താനായി ഇടത്തരം കർഷകരിൽ ഭൂരിഭാഗം ആളുകളും വിളവെടുപ്പു നേരത്തേ നടത്തിയിരുന്നു.
കർണാടകയിൽ മൈസൂരു, ശിവമൊഗ, മാണ്ഡ്യ, ഹാസൻ, ചാമരാജ്നഗർ, ഹുബ്ലി, ഹാവേരി, കൂർഗ് ജില്ലകളിലാണ് മലയാളികൾ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി ഉൾപ്പെടെ കൃഷികൾ നടത്തുന്നത്.
ജനുവരിയിൽ കർണാടകയിൽ പഴയിഞ്ചി ചാക്കിന് ശരാശരി 2,000 രൂപയായിരുന്നു വില. ഇത് ഏപ്രിൽ ആദ്യവാരം 5,500 രൂപയിലെത്തി. മാസാവസാനം വില 8,000 രൂപയായി ഉയർന്നു. ബുധനാഴ്ച ചാക്കിനു 9,000 രൂപയ്ക്കായിരുന്നു കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇഞ്ചിക്കച്ചവടം. ഇതാണു പതിനായിരം രൂപയിലെത്തിയത്.
വില ഇനിയും ഉയരുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ഡൽഹി മാർക്കറ്റിൽ 15000 രൂപയ്ക്ക് വരെ വ്യാപാരം നടക്കുന്നുണ്ടെന്നു കർഷകർ പറഞ്ഞു. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണു കർഷകർ.
▪️➖➖➖➖➖➖▪️
Post a Comment