ആലക്കോട്: രാജ്യാന്തര റബർവില വരുംമാസങ്ങളിൽ ഉയരുമെന്ന സൂചന ഏഷ്യൻ ടയർ നിർമാതാക്കളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. മുഖ്യ ഉത്പാദന രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥമൂലം ടാപ്പിംഗ്ദിനങ്ങൾ കുറഞ്ഞതിനാൽ റബറിനു കടുത്ത ക്ഷാമം നേരിടുകയാണ്. എന്നാൽ, അതിനനുസൃതമായി വിലയുയർത്തി റബർ ശേഖരിക്കാൻ വ്യവസായികൾ താത്പര്യം കാണിച്ചില്ല. ചൈനീസ് ടയർ മേഖല മാർച്ചിൽ 15 ശതമാനം വളർച്ച കൈവരിച്ചു. ഇത്, റബർ ഉത്പാദനരാജ്യങ്ങളിൽ അനുകൂല തരംഗം സൃഷ്ടിക്കും.
ഏഷ്യൻ റബർ അവധി വിപണികളിലെ വാങ്ങൽ താത്പര്യം വിലയുയർത്തുമെന്ന പ്രതീക്ഷയിലാണു സ്റ്റോക്കിസ്റ്റുകൾ. രാജ്യാന്തര റബർ മുന്നേറാനുള്ള ശ്രമത്തിലാണ്. ജാപ്പനീസ് എക്സ്ചേഞ്ചിൽ ജൂലൈ അവധി 205 യെന്നിൽനിന്ന് 210ലേക്കുയർന്നു. നിലവിലെ റാലിയിൽ വിപണി 213 യെന്നിലെ ആദ്യ പ്രതിരോധം മറികടന്നാൽ 228-238 നിലവാരത്തിലേക്കു നീങ്ങാൻ സാധ്യതയുണ്ട്.
ഇന്ത്യൻ ടയർ നിർമാതാക്കൾ രംഗത്തുണ്ടെങ്കിലും കാർഷികമേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് അവർ ഷീറ്റ് വില ഉയർത്തിയില്ല. ഏപ്രിൽ ആദ്യം നാലാം ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിനു 150ലേക്കു കയറിയിരുന്നു. ഷീറ്റ് ക്ഷാമം രൂക്ഷമായതിനാൽ വ്യാവസായിക ഡിമാൻഡ് റബറിനെ 164ലേക്ക് ഉയർത്താമെന്നത് അന്നുതന്നെ വ്യക്തമായതാണ്. ഇതിനകം വില 155 രൂപയായി ഉയർന്നു.
ശനിയാഴ്ച വ്യാപാരം അവസാനിച്ചശേഷം 156നും 157നും മുൻകൂർ കച്ചവടങ്ങൾക്ക് ഇടപാടുകാർ നീക്കം നടത്തി. ഇത്തരം കച്ചവടങ്ങളിൽനിന്ന് സ്റ്റോക്കിസ്റ്റുകൾ പിന്മാറിയാൽ വിലക്കയറ്റത്തിനു വേഗതകൂടും. കാലവർഷത്തിന്റെ വരവിന് ഇനിയും ആഴ്ചകൾ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, ഉത്പാദകർ സംഘടിച്ചാൽ വിപണിയെ 164-167 റേഞ്ചിലേക്ക് എത്തിക്കാം.
അഞ്ചാം ഗ്രേഡ് റബറിന്റെ വില 146-151 എന്ന നിലയിൽനിന്ന് 147-153 നിലവാരത്തിലേക്കു കയറി. ഒട്ടുപാൽ കിലോ 97ൽനിന്നു 95ലേക്കു താഴ്ന്നു. ലാറ്റക്സ് 112ൽനിന്നു 108 രൂപയായി. വിപണികളിൽ ചരക്കിനു വിൽപ്പനക്കാരില്ലാത്ത സാഹചര്യമാണ്. എന്നിട്ടും നിരക്കുതാഴ്ത്തി ഉത്പാദകരെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണു വ്യവസായികൾ പയറ്റുന്നത്.
▪️➖➖➖➖➖➖▪️
Post a Comment