എഐ കാമറ വിവാദത്തിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുവരെ സർക്കാർ നയാപൈസ ചെലവഴിക്കാത്ത പദ്ധതിയിൽ അഴിമതി നടന്നുവെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും യുഡിഎഫും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെതിരായി പ്രചാരവേല നടത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
ഉപകരാറുകളുടെ ഉത്തരവാദിത്വം കെൽട്രോണിന്❗️
ഒരുതരത്തിലുള്ള അഴിമതിയും സർക്കാർ നടത്തിയിട്ടില്ല. അഴിമതിയുണ്ടായാൽ അതിനു കൂച്ചുവിലങ്ങിട്ട് അവസാനിപ്പിക്കുക എന്നതാണ് സർക്കാർ നിലപാട്. പാർട്ടി നിലപാടും അതു തന്നെയാണ്. ഉപകരാറുകളുടെ ഉത്തരവാദിത്വം സർക്കാരിനല്ല; കെൽട്രോണിനാണ്. ഉപകരാർ ഉണ്ടാക്കുന്നത് തെറ്റല്ല. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും കെൽട്രോണ്‍ ഇത്തരത്തിൽ ഉപകരാറുകൾ നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ബന്ധുവിന് പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഗസ്റ്റ് ഹൗസിന് വാടക നൽകിയതാണ് കന്പനിയുമായി ബന്ധമുണ്ടെന്ന ആരോപണ ത്തിനുപിന്നിൽ.
വിജിലൻസ് അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ മുഖ്യമന്ത്രി ആരോപണങ്ങൾക്കു മറുപടി പറയും. പദ്ധതിക്കെതിരേ പ്രചാരണം നടത്തുന്നവർക്ക് കെൽട്രോണിനെ തകർക്കുക എന്ന ഗൂഢലക്ഷ്യം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ 12 ആരോപണങ്ങൾക്കും മറുപടി❗️
പദ്ധതിക്കെതിരായി പ്രതിപക്ഷം ഉന്നയിച്ച 12 ആരോപണങ്ങൾക്കും പാർട്ടി സെക്രട്ടറി അക്കമിട്ട് മറുപടി നൽകി. കാമറയൊന്നിന് 31 ലക്ഷം രൂപ ചെലവ് വരുമെന്നും അഴിമതിയെന്നുമായിരുന്നു ഒരാരോപണം. കാമറ സ്ഥാപിക്കാനും കണ്ട്രോൾ റൂമുകൾ തുറക്കുന്നതിനും അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾക്കുമായാണ് ഈ തുക എന്നു വന്നതോടെ പ്രതിപക്ഷം ആ ആരോപണത്തിൽനിന്നു പിൻവലിഞ്ഞു.
ഒരു കാമറയ്ക്ക് 9.37 ലക്ഷം രൂപയാണെന്നായിരുന്നു അടുത്ത ആരോപണം. കാമറ ഉൾപ്പെടെയുള്ള പൂർണ സിസ്റ്റത്തിന്റെ വിലയാണിതെന്നു വന്നതോടെ അതിൽനിന്നും പിൻവലിഞ്ഞു. കെൽട്രോണ്‍ മറ്റൊരു കന്പനിക്ക് ടെൻഡറില്ലാതെ കരാർ മറിച്ചുനൽകിയെന്നായിരുന്നു മറ്റൊരു ആരോപണം. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തവർക്കാണ് നൽകിയത്.
കംപോണന്റുകൾ വാങ്ങി കൂട്ടിയോജിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു അടുത്ത വാദം. ലോകോത്തര കന്പനികളെല്ലാം കംപോണന്റുകൾ കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്. 12 കംപോണന്റുകളിൽ നാലെണ്ണം കെൽട്രോണിന്റേതാണ്. കെൽട്രോണ്‍ വിവരങ്ങൾ മൂടിവച്ചെന്നായിരുന്നു മറ്റൊരാരോപണം.
ചോദ്യങ്ങൾക്കും വിവരാവകാശങ്ങൾക്കും മാസങ്ങൾക്ക് മുന്‍പു തന്നെ മറുപടി നൽകിയിരുന്നു എന്നാതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. സേഫ് കേരള പദ്ധതിക്ക് 232.25 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയത്. പദ്ധതിയുടെ സ്ഥാപന തുക 142 കോടി രൂപയും അഞ്ചു വർഷത്തെ പ്രവർത്തന തുക 56.24 കോടിയും ജിഎസ്ടി 35.76 കോടി രൂപയുമാണ്. ഇതിൽ 100 കോടി രൂപയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്? ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിന്റെയും ഡേറ്റാ സുരക്ഷ കെൽട്രോണിന്റെയും ചുമതലയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വിഭാഗീയതയ്ക്കെതിരേ കർശന നടപടി❗️
പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരേ നടപടിയുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സംഘടനാപരമായ തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടിയിലുടനീളം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ സമ്മേളനവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷനുകൾ അവതരിപ്പിച്ച റിപ്പോർട്ടുകൾ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
ആവശ്യമായ തിരുത്തൽ ബന്ധപ്പെട്ട കമ്മിറ്റികളിൽ നടപ്പിലാക്കുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഗോവിന്ദൻ അറിയിച്ചു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരേ പ്രക്ഷോഭ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് 15 മുതൽ പാർട്ടി പ്രവർത്തനഫണ്ട് പിരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
▪️➖➖➖➖➖➖▪️
Post a Comment