ഇന്ത്യയിൽ ഒരാൾക്ക് നിയമവിധേയമായി എത്ര സ്വര്‍ണം കൈവശം സൂക്ഷിക്കാം❓️🔰


മലയാളിക്ക് സ്വർണത്തോടുള്ള കമ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കയ്യിൽ കുറച്ചുതുകകിട്ടിയാൽ മറ്റ് നിക്ഷേപമാർഗങ്ങളേറെയുണ്ടെങ്കിലും ആഭരണങ്ങളായും, നാണയങ്ങളായും സ്വർണം വാങ്ങി സൂക്ഷിക്കാനാണ് താൽപര്യം. അതുകൊണ്ടുതന്നെ നിയമവിധേയമായും അല്ലാതെയും വൻതോതിലാണ് കേരളത്തിലേക്ക് ഗൾഫിൽ നിന്ന് സ്വർണമെത്തുന്നത്.

കേരളത്തിലെ വിമാനത്താവളങ്ങളിൽ പിടികൂടുന്നത് കിലോകണക്കിന് സ്വർണമാണ്. പിടികൂടാതെ രക്ഷപ്പെടുന്നത് അതിന്റെ എത്രയോ ഇരട്ടിയാണ്. രാജ്യത്തെ ഗാർഹിക സമ്പാദ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗവും റിയൽ എസ്റ്റേറ്റും, സ്വർണവുമാണെന്നാണ് കണക്ക്.

നിക്ഷേപത്തേക്കാളുപരിയുള്ള സ്ഥാനമാണ് ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ സ്വർണത്തിന് നൽകിയിട്ടുള്ളത്.

ഇന്ത്യയിലെ കുടുംബങ്ങളിൽമാത്രം 20,000 ടണ്ണിലേറെ സ്വർണശേഖരമുണ്ടെന്നാണ് ഏകദേശകണക്ക്. ആദായ നികുതി നിയമപ്രകാരം സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിന് പരിധിയുണ്ടെന്നകാര്യം പലർക്കുമറിയില്ല.വിവാഹിതയായ സ്ത്രീ, അവിവാഹിതയായ സ്ത്രീ, പുരുഷൻ എന്നിവർക്ക് സ്വർണം സൂക്ഷിക്കാനുള്ള പരിധി വ്യത്യസ്തമാണ്.പരിധിക്കുള്ളിലുള്ള സ്വർണം സൂക്ഷിക്കുന്നതിന് വരുമാന സ്രോതസ്സ് കാണിക്കേണ്ടതില്ല.അതേസമയം പരിധിയിൽക്കവിഞ്ഞ സ്വർണംസൂക്ഷിച്ചാൽ അതിന്റെ ഉറവിടം വ്യക്തമാക്കണം. അതിനുകഴിഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. 

✨വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാംവരെ സ്വർണം കൈവശംവെയ്ക്കാം. ✨അവിവാഹിതയായ സ്ത്രീക്കാകട്ടെ ഇത് 250 ഗ്രാമാണ്. 

✨പുരുഷന്മാർക്ക് 100 ഗ്രാംവരെ വരുമാന സ്രോതസ് കാണിക്കാതെ കൈവശംവെയ്ക്കാൻ അനുമതിയുണ്ട്.

സ്വർണംവാങ്ങിയതിന്റെ സാധുവായ ഉറവിടം(സോഴ്സ്)കാണിക്കാൻ കഴിയുമെങ്കിൽ സ്വർണകട്ടിയായോ, ആഭരണമായോ എത്രവേണമെങ്കിലും സൂക്ഷിക്കാൻ വ്യക്തികൾക്ക് അനുവാദമുണ്ട്. 2016 ഡിസംബർ ഒന്നിന് പ്രത്യക്ഷ നികുതിബോർഡ്

(സിബിഡിടി)പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. പരിധിക്കപ്പുറം സ്വർണം സൂക്ഷിച്ചാൽ ലഭിച്ച

 സ്വർണത്തിന്റെയും, വരുമാനത്തിന്റെയും കണക്കുകൾ യഥാസമയം ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ സ്വർണം സൂക്ഷിക്കുന്നതിന് പരിധിയൊന്നുമില്ല. അതായത് പരിധിയിൽകൂടുതൽ സ്വർണം സൂക്ഷിച്ചാൽ അതുവാങ്ങിയതിനുള്ള വരുമാനവും, നിക്ഷേപത്തിന്റെ തെളിവും ഹാജരാക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിട്ടുള്ള ടാക്സ് ഇൻവോയ്സുകൾക്കുപുറമെ, അനന്തരാവകാശമോ, സമ്മാനമോ ആയി ലഭിച്ചതാണെങ്കിൽ അതുമായി ബന്ധപ്പെട്ട തെളിവുകളും ആവശ്യമാണ്.

സമ്മാനമായോ, അനന്തരാവകാശമായോ ലഭിച്ചതാണെങ്കിൽ, പ്രാരംഭ ഉടമയുടെ പേരോടുകൂടിയ രസീതുകൾ ആവശ്യമായിവന്നേക്കാം. 

അല്ലെങ്കിൽ ഗിഫ്റ്റ് ഡീഡ്, ഫാമിലി സെറ്റിൽമെന്റ് ഡീഡ്, വിൽപത്രം, സമ്മാനം കൈമാറിയതായി കാണിക്കുന്ന രേഖ എന്നിവയുംവേണ്ടിവരും.ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 'ഫിക്സ്ഡ് അസറ്റ് ഷെഡ്യൂൾ' വിഭാഗത്തിൽ സ്വർണം ഉൾപ്പടെയുള്ള ആസ്തികളുടെ വിവരങ്ങൾ നൽകണമെന്ന് വ്യവസ്ഥയുണ്ട്. 50 ലക്ഷത്തിൽകൂടുതൽ നികുതി വിധേയ വരുമാനമുണ്ടെങ്കിലാണ് ഇതുബാധകം. വരുമാനത്തിൽ പ്രഖ്യാപിച്ചമൂല്യവും, കയ്യിലുള്ളവയുടെ മൂല്യവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ പൊരുത്തക്കേട് വിശദീകരിക്കേണ്ടിവരും.ആഭരണവും, നാണയങ്ങളും, സ്വർണക്കട്ടികളും മാത്രമായല്ല സ്വർണത്തിൽ നിക്ഷേപിക്കാൻ കഴിയുക. 

കേന്ദ്രസർക്കാരിനുവേണ്ടി റിസർവ് ബാങ്ക് കാലാകാലങ്ങളിൽ പുറത്തിറക്കുന്ന സ്വർണബോണ്ട് മികച്ച നിക്ഷേപമാർഗമാണ്. സ്വർണത്തിന്റെ മൂലധനനേട്ടത്തിനുപുറമെ, ബോണ്ടിന് 2.5ശതമാനം വാർഷിക പലിശയും ലഭിക്കും. ആറുമാസംകൂടുമ്പോൾ പലിശ ബാങ്കിൽ വരവ് വെയ്ക്കുകയാണ് ചെയ്യുക.

കാലാവധിയെത്തുമ്പോൾ വിൽക്കുന്ന ബോണ്ടിന് അന്നത്തെ സ്വർണവില ലഭിക്കും ഇതിൽനിന്നുള്ള മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, സ്വർണാഭരണങ്ങളോ, നാണയമോ വിൽക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതി നൽകണം.മൂന്നു വർഷത്തിൽതാഴെ കൈവശംവെച്ചശേഷമാണ് സ്വർണം വിൽക്കുന്നതെങ്കിൽ അതിൽനിന്നുള്ള ആദായത്തിന് ഓരോരുത്തരുടെയും ടാക്സ് സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടത്. എന്നാൽ മൂന്നു വർഷത്തിനുശേഷമാണ് വിൽക്കുന്നതെങ്കിൽ ഇൻഡക്സേഷൻ ബെനഫ്റ്റ്(പണപ്പെരുപ്പം കഴിച്ചുള്ളതുക)

ബാധകമാണ്.ഇറക്കുമതിയിലൂടെയും, അനധികൃതമായുമെത്തുന്ന സ്വർണം രാജ്യത്തെ സമ്പദ്ഘടനയെ തകിടംമറിക്കും. വൻതോതിലുള്ള ഇറക്കുമതി വ്യാപാരക്കമ്മി വർധിപ്പിക്കുകയുംചെയ്യും.

2018-19 സാമ്പത്തിക വർഷത്തിൽ 1,664 കിലോഗ്രാം സ്വർണംമത്രമാണ് ഇന്ത്യയിൽനിന്ന് ഖനനംചെയ്തെടുത്തത്. ആവശ്യകത കൂടിയതിനാൽ ഇറക്കുമതിയെയാണ് വൻതോതിൽ ആശ്രയിക്കുന്നത്. ഇറക്കുമതി കൂടുന്നതിനാൽ ഡോളറിനെതിരെ രൂപയുടെമൂല്യത്തിൽ ഇടിവുണ്ടാകാനത് ഇടയാക്കുന്നു. ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ വിലഉയരാനും രൂപയുടെ മൂല്യമിടിവ് കാരണമാകും.സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇറക്കുമതിതീരുവ വർധിപ്പിച്ചത്. എന്നിട്ടും സ്വർണത്തിന്റെ വരവിൽ കുറവൊന്നുമുണ്ടായില്ലെന്നുമാത്രമല്ല, അനധികൃതമായ കടത്ത് കൂടുകയുംചെയ്തു. സ്വർണത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം കണക്കിലെടുത്താണ് ഗോൾഡ് ബോണ്ട് ഉൾപ്പടെയുള്ള സമാന്തര നിക്ഷേപ പദ്ധതികൾ സർക്കാർകൊണ്ടുവന്നത്. എന്നിട്ടും ഫിസിക്കൽ സ്വർണത്തിന് ഡിമാൻഡ് കൂടാനൊരുകാരണം അനധികൃതമായി ജനങ്ങൾ സ്വർണം സൂക്ഷിക്കുന്നതുകൊണ്ടാണ്.

Post a Comment

Previous Post Next Post