തൃശൂർ സ്വരാജ് റൌണ്ടിൽ നടുവിലാലിനു സമീപം മൂന്നുപേർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് അതിലൊരാൾ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് മറ്റെയാളെ കുത്താൻ ശ്രമിക്കുന്നതിനിടെയാണ് നഗരത്തിൽ പട്രോളിങ്ങ് നടത്തിയിരുന്ന പിങ്ക് പോലീസ് വാഹനം അതുവഴി വന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. ഗീത, കെ.വി രാജി എന്നിവർ പോലീസ് വാഹനം അവിടെ നിർത്തി, അക്രമം നിർത്തുന്നതിനും, ആയുധം ഉപേക്ഷിക്കുവാനും ആവശ്യപ്പെട്ടിട്ടും അക്രമികൾ പോർവിളി തുടർന്നതിനാൽ വയർലെസ് മുഖാന്തിരം വിവരം കൺട്രോൾ റൂമിലേക്ക് അറിയിച്ചു. അക്രമികളിലൊരാൾ മറ്റേയാളെ അടിച്ചു വീഴ് ത്തുകയും, അടികൊണ്ട് നിലത്തുവീണയാളെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ നിമിഷനേരം കൊണ്ട് സാഹസികമായി വനിതാ പോലീസുദ്യോഗസ്ഥർ കത്തി തട്ടിമാറ്റുകയും നിലത്തുവീണുകിടന്നയാളെ രക്ഷപ്പെടുത്തുകയും ചെയ്തു.
കൺട്രോൾ റൂം വാഹനത്തിൽ കൂടുതൽ പോലീസുദ്യോഗസ്ഥരെത്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ പിടികൂടി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്ന് അന്വേഷണത്തിൽ അറിവായിട്ടുണ്ട്.
മാതൃകാപരമായി ഡ്യൂട്ടി നിർവ്വഹിച്ച പിങ്ക് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. ഗീത, കെ.വി രാജി എന്നിവരുടെ സമയോചിതവും ആത്മവിശ്വസത്തോടെയുമുള്ള ഇടപെടലിലാണ് ഒരുപക്ഷെ കൊലപാതകത്തിലേക്ക് കലാശിക്കാവുന്ന സംഭവം തടയുന്നതിനും അക്രമികളെ കീഴടക്കുന്നതിനും ഇടയാക്കിയത്.
Post a Comment