ചെറുപുഴ: നഴ്സിംഗ് പഠിക്കുന്നവർക്ക് ഇനി സിലബസിലുള്ള പാഠഭാഗങ്ങൾ തപ്പി അലയേണ്ട. നഴ്സിംഗ് പഠനവുമായി ബന്ധപ്പെട്ട എല്ലാ പാഠഭാഗങ്ങളും ഉൾപ്പെടുത്തി മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുകയാണ് ചെറുപുഴ ജോസ്ഗിരി സ്വദേശി ശ്രുതി ജോസഫ്. 1,30000 പഠിതാക്കളാണ് ഇന്ന് പ്ലേസ്റ്റോറിൽ നിന്നും നഴ്സിംഗ് ഗുരു ആപ്പ് ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.
ബംഗളൂരുവിജയനഗർ കോളജ് ഓഫ് നഴ്സിംഗിൽ ട്യൂട്ടറായി ജോലി ചെയ്യുന്ന ശ്രുതി 2020 കോവിഡ് കാലത്ത് എല്ലാവരും ഓൺ ക്ലാസുകളിലേ തിരിഞ്ഞ് സമയത്താണ് ഇങ്ങനെയൊരു ആപ്ലിക്കേഷൻ തയാറാക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്.
നഴ്സിംഗ് പഠനവുമായി ബന്ധപ്പെട്ട ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ സിലബസിനനുസരിച്ചുള്ള മുഴുവൻ നോട്സും സ്റ്റഡി മെറ്റീരിയൽസും ഉൾക്കൊള്ളിച്ചു. ഒരു ട്യൂഷൻ ആപ് പോലെ എല്ലാ സഹായങ്ങളും മോഡൽ ചോദ്യാവലികൾ, ചോദ്യോത്തര പേപ്പറുകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് നിർബന്ധമായും പഠിക്കേണ്ട കുറേ മൊഡ്യൂൾസ്, ഫസ്റ്റ് എയ്ഡ് ഇവയെല്ലാം നിർമിച്ച് വീഡിയോ സഹിതം ഇട്ടു.
പഠിതാക്കൾക്ക് സംവദിക്കുവാൻ സംശയ ദുരീകരണത്തിനും ചാറ്റ് വിത്ത് എക്സ്പേർട്ട് എന്ന ഓപ്ഷനും നൽകി. ആദ്യഘട്ടത്തിൽ ശ്രുതി ഒറ്റയ്ക്കായിരുന്നു മറുപടി നൽകിയിരുന്നത്. കൂടുതൽ മെസേജുകൾ വരാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളായവരുടെ സഹായം തേടി.
രണ്ടു വർഷം കൊണ്ട് ആപ്പ് നഴ്സിംഗ് പഠിതാക്കളുടെ പ്രിയങ്കരമായ ആപ്പായി മാറി. ആദ്യം മുടക്കുമുതൽ തിരിച്ചു കിട്ടാൻ 999 രൂപ ഈടാക്കിയിരുന്നു. ആറു മാസം കഴിഞ്ഞപ്പോൾ ആപ്പ് തികച്ചും സൗജന്യമായി നൽകിത്തുടങ്ങി.
മെയിൽ ചെയ്തും വാട്സാപ്പിലൂടെയും ഫോൺ ചെയ്തും സംശയങ്ങൾ ചോദിക്കാം. മറുപടി നൽകാൻ ഒരു ഗ്രൂപ്പ് തന്നെ തയാറായിട്ടുണ്ട്. ജോസ്ഗിരിയിലെ കർഷക ദമ്പതികളായ ഇല്ലിക്കുന്നുമ്പുറത്ത് ഇ.സി. ജോസഫിന്റെയും ലില്ലിയുടേയും മകളാണ് ശ്രുതി. ഏക സഹോദരി ലിജി സൗദിയിൽ നഴ്സാണ്.
Post a Comment