ആലക്കോട്: രാത്രികാലങ്ങളിൽ വിലസുന്ന ‘ബ്ലാക്ക്മാൻ്റെ’ ശല്യം കാരണം മലയോരമേഖലയിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. എന്നാൽ ബ്ലാക്ക്മാൻ ഒരാളല്ല, ഒരുകൂട്ടമാളുകളാണെന്ന് പോലീസ് കണ്ടെത്തിയതോടെ വിപുലമായ നെറ്റ്‍വർക്ക് ഇതിനു പിന്നിലുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇതിനിടെ അജ്ഞാതരെ ഭയന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ശനിയാഴ്ച പുലർച്ചെ പ്രാപ്പൊയിൽ ഭാഗത്തെ വീടുകളിൽ അജ്ഞാതൻ എത്തിയിരുന്നു. വീടിന്റെ കതകിൽ തട്ടിവിളിക്കുകയും കതകിലും ഭിത്തികളിലും കൈപ്പത്തി അടയാളം പതിപ്പിക്കുകയുമാണ് ചെയ്യുന്നത്. ജനൽപാളികൾ കുത്തിത്തുറക്കുകയും ബൾബുകൾ ഊരിമാറ്റുകയും ചെയ്യുന്നു. വീട്ടുകാർ പുറത്തിറങ്ങുമ്പോൾ ആരെയും കാണാനുണ്ടാവില്ല.
പ്രാപ്പൊയിൽ – കക്കോട് റോഡിന് സമീപത്തെ മച്ചിയാനിക്കൽ കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തിയ സംഘം വീടിന്റെ ജനൽപാളി കുത്തിത്തുറന്നു. ബൾബുകൾ ഊരിമാറ്റി. വാഹാനിക്കൽ മുഹമ്മദ് ഷെരീഫ്, ഓടപ്ലാക്കൽ ഷാബിൻ, ആർകെ പ്രദീപൻ എന്നിവരുടെ വീടിന്റെ കതകുകളിൽ തട്ടി.
പുലർച്ചെ മൂന്നോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. പിന്നിൽ കഞ്ചാവ്, ലഹരിവിൽപന സംഘങ്ങളാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞദിവസം രയറോം മുടിക്കാനമ്പൊയിലിൽ രാത്രി എട്ടരയോടെ അമ്പാട്ടുകുഴി രാജുവിന്റെ വീട്ടിലെത്തിയ അജ്ഞാതനെ രാജുവും മകനും കൂടി ഏറെ ദൂരം ഓടിച്ചെങ്കിലും പിടികൂടാനായില്ല. പല സ്ഥലങ്ങളിൽ ഒരേസമയം കാണുന്നതിനാൽ ഇവർ സംഘത്തിലെ കണ്ണികളാകാമെന്നും പറയപ്പെടുന്നു. എയ്യങ്കല്ല് ഭാഗത്തും ഇവരെ കണ്ടതായി പ്രദേശവാസികൾ പറയുന്നു.
നാട്ടിൽ ഭീതിപരത്തുന്ന ബ്ലാക്ക്മാൻ ആളുകളെ ഉപദ്രവിക്കുകയും മോഷണം നടത്തുകയും ചെയ്യുന്നില്ലെങ്കിലും ജനജീവിതത്തെ താളംതെറ്റിച്ചിരിക്കുകയാണ്. അർധരാത്രി സമയങ്ങളിലാണ് ഇവരുടെ വിഹാരം.
Post a Comment