ട്രെയിനില്‍ തിരക്കിനൊപ്പം ലൈംഗികാതിക്രമങ്ങളും ; സ്ത്രീ യാത്രക്കാര്‍ ആശങ്കയില്‍


കണ്ണൂർ : ഉത്തരമലബാറിലെ യാത്രക്കാരുടെ ദുരിതം രൂക്ഷമാക്കി ട്രെയിനിലെ തിരക്കിനൊപ്പം ലൈംഗികാതിക്രമങ്ങളും.നിരവധി സ്ത്രീ യാത്രക്കാരാണ് ഇതുസംബന്ധിച്ച്‌ പരാതി ഉയര്‍ത്തിയത്. ചിലര്‍ അധികൃതരെ പരാതി അറിയിച്ചെങ്കിലും പരാതി നല്‍കാത്ത സംഭവങ്ങള്‍ വേറെയുമുണ്ട്. കഴിഞ്ഞദിവസം രാത്രി എക്സിക്യൂടീവ്‌ എക്സ്പ്രസില്‍ ജനറല്‍ കോച്ചില്‍ വെച്ച് രണ്ട് യുവതികള്‍ക്ക് നേരെ അതിക്രമം കാട്ടിയെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

എഗ്മോര്‍ എക്സ്പ്രസില്‍ നീലേശ്വരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന പരാതിയില്‍ യാത്രക്കാരനെതിരെ നീലേശ്വരം പോലീസും കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമ കേസുകളില്‍ ദക്ഷിണ റെയില്‍വേയാണ് മുന്നിലെന്ന് അടുത്തിടെ റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. 2020 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 313 ഇത്തരം കേസുകളില്‍ 261 എണ്ണവും കേരളത്തിലാണ്. ട്രെയിനിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്തുന്ന സംഘങ്ങളും സജീവമായതായി പരാതിയുണ്ട്. മോഷണം, മോഷണശ്രമങ്ങള്‍ നിത്യവും തിരക്കിലെ പരാതികളായി ഉയരുകയാണ്. ഇതോടെ വിലപ്പെട്ട വസ്തുക്കളുമായി യാത്ര ചെയ്യുന്നവര്‍ അവ എങ്ങനെ സൂക്ഷിക്കുമെന്നറിയാതെ പ്രയാസപ്പെടുകയാണ്.

കോഴിക്കോടിനും കാസര്‍ഗോഡിനും ഇടയില്‍ ഓടുന്ന ട്രെയിനുകളില്‍ ശാരീരിക വൈകല്യമുള്ളവര്‍, ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ എന്നിവരെല്ലാം കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. വൈകീട്ടത്തെ പരശുറാം എക്‌സ്‌പ്രസ്, മംഗ്ളുറു - തിരുവനന്തപുരം, മംഗ്ളുറു-ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും രാവിലത്തെ മലബാര്‍ എക്‌സ്‌പ്രസ്, കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍, കണ്ണൂര്‍-മംഗളൂരു സ്‌പെഷ്യല്‍ എക്‌സ്‌പ്രസ് എന്നിവയിലെല്ലാം ദുരിതമയമാണ് യാത്ര. ഏറനാടിലും എഗ്‌മോറിലും സ്ഥിതി വ്യത്യസ്തമല്ല.

രാവിലത്തെ പരശുറാം എക്സ്പ്രസിലെ അതിരൂക്ഷമായ തിരക്ക് കുറക്കാൻ രാവിലെ സര്‍വീസ് നടത്തുന്ന മംഗ്ളുറു - കോഴിക്കോട് പാസഞ്ചര്‍ വണ്ടി 9:30ന് കോഴിക്കോട് എത്തുന്ന രീതിയില്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ, ദക്ഷിണ മേഖല റെയില്‍വേ മാനജര്‍ക്കും പാലക്കാട്‌ റെയില്‍വേ ഡിവിഷൻ മാനജര്‍ക്കും നിവേദനം അയച്ചു. ഒരിക്കലെങ്കിലും ഈ വണ്ടിയില്‍ യാത്ര ചെയ്താല്‍ മാത്രമേ ഇതിന്റെ രൂക്ഷത നമ്മുടെ എം.പിമാര്‍ക്കും ബോധ്യമാകൂവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അതുപോലെ പരശുറാം എക്സ്പ്രസ് 10 മിനിറ്റ് നേരത്തെ പുറപ്പെട്ട് വന്ദേഭാരത് എത്തുന്നതിന് മുൻപായി ഷൊര്‍ണൂര്‍ വരെ ഓടിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വൈകുന്നേരവും സമാനമായ സ്ഥിതിയാണെന്നും ഉച്ചയ്ക്ക് 2:05ന് കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ സമയം മാറ്റി 5:30ന് കോഴിക്കോട് നിന്നും മംഗ്ളൂറിലേക്ക് പുറപ്പെടുന്ന രീതിയില്‍ ഓടിക്കാമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. വളരെ നിസാരമായ സമയ ക്രമീകരണത്തിലൂടെ നടപ്പിലാക്കാൻ പറ്റുന്ന വികാരങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ക്രൂരമായി അവഗണിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post