തൃക്കരിപ്പൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആവേശത്തിനിടയിൽ തൃക്കരിപ്പൂർ മണ്ഡലത്തെയാകെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് പൂരകളി ആചാര്യൻ സുകുമാരൻ പണിക്കർ വിടവാങ്ങി. തൃക്കരിപ്പൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥിയും തിയ്യ സമുദായ നേതാവുമായ ശ്രീ. രവി കുളങ്ങരയുടെ ജ്യേഷ്ഠ സഹോദരനാണ് അന്തരിച്ച സുകുമാരൻ പണിക്കർ.
നാടിന്റെ പാരമ്പര്യ കലയായ പൂരകളിയിൽ അഗാധമായ അറിവും അനിതരസാധാരണമായ നൈപുണ്യവും പുലർത്തിയിരുന്ന അദ്ദേഹം ഈ രംഗത്തെ പ്രഗത്ഭനായ ആചാര്യനായിരുന്നു. ശ്രീ മേലേടത്ത് പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച 'വളയ മോതിരം', 'വീരശൃംഗല' എന്നീ ബഹുമതികൾ അദ്ദേഹത്തിന്റെ കലാപരമായ മികവിനുള്ള നാടിന്റെ അംഗീകാരങ്ങളായിരുന്നു. കലയെയും സംസ്കാരത്തെയും നെഞ്ചിലേറ്റിയ അദ്ദേഹം വരുംതലമുറയ്ക്ക് എന്നും ആവേശകരമായ മാതൃകയായിരുന്നു.
ഒരു കലാകാരൻ എന്നതിലുപരി സാധാരണക്കാരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന വലിയൊരു മനസ്സിന് ഉടമയായിരുന്നു സുകുമാരൻ പണിക്കർ. അനിയൻ രവി കുളങ്ങര വഴി അനേകം നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാനും, രോഗികൾക്ക് ചികിത്സാ സഹായങ്ങൾ നൽകാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. ജാതിമത ഭേദമന്യേ ഏവർക്കും താങ്ങായിരുന്ന അദ്ദേഹം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായിരുന്നു.
പ്രചാരണ തിരക്കുകൾക്കിടയിൽ ജ്യേഷ്ഠന്റെ അപ്രതീക്ഷിത വേർപാട് രവി കുളങ്ങരയെയും കുടുംബത്തെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. വിവരമറിഞ്ഞത് മുതൽ പ്രിയ നേതാവിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് വസതിയിലേക്ക് ഒഴുകിയെത്തുന്നത്.
തൃക്കരിപ്പൂരിന്റെ സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിൽ സുകുമാരൻ നായർ അവശേഷിപ്പിച്ച വ്യക്തിമുദ്രകൾ എന്നും സ്മരിക്കപ്പെടും. നാടിന്റെ സാംസ്കാരിക തനിമയെ നെഞ്ചിലേറ്റിയ ആ വലിയ മനുഷ്യന്റെ വിയോഗത്തിൽ നാടൊന്നാകെ വേദനയിൽ ആണ്.
പരേതനായ ഗോവിന്ദൻ കരക്കക്കാവിലിന്റെയും കുളങ്ങര മാധവിയുടെയും മകനാണ്.
ഭാര്യ: ലക്ഷ്മി സുകുമാരൻ.
മക്കൾ: നീതു മനീഷ് (മരുമകൻ: മനീഷ് അങ്കമാലി), സീതു ചേതൻ (മരുമകൻ: ചേതൻ മൈസൂർ).
കൊച്ചുമക്കൾ: ഇഷാര, വൈദേഹി.
സഹോദരങ്ങൾ: നാരായണൻ കുളങ്ങര (ഭാര്യ: ശാലിനി), രവി കുളങ്ങര (ഭാര്യ: ബവിത), കോമള വല്ലി (ഭർത്താവ്: നാരായണൻ ചന്തേര), ശശി പൊള്ളപോയിൽ (ഭാര്യ: മീര), സത്യൻ (ഭാര്യ: അമിത).
Post a Comment